തിരുവനന്തപുരം: പാർട്ടിയുടെ അതികായനായ വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം. പാർട്ടി മുഖപത്രമായ ദേശാഭിമാനി വിപുലമായ ആഘോഷങ്ങൾക്കും സ്മരണാഞ്ജലികൾക്കുമായി ഒരുങ്ങി. വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയും ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ സ്മരണാഞ്ജലി വാരാന്തപ്പതിപ്പിൽ അച്ചടിക്കുകയും ചെയ്തു. എന്നാൽ, അവസാന നിമിഷം പത്രം കയ്യിലെടുത്ത വായനക്കാർക്ക് വാരാന്തപ്പതിപ്പ് കാണാനില്ല. പകരം കണ്ടത് 'സാങ്കേതിക പിഴവ്' എന്ന കുറ്റസമ്മതം മാത്രം!
സംഭവം ഇത്രയേയുള്ളൂ; വി.എസിനെ കുറിച്ചുള്ള ഓർമകൾക്കൊപ്പം അച്ചടിച്ചു വന്ന 'കള്ളൻ വിജയൻ' എന്ന പേരിലുള്ള ഒരു നാടക നിരൂപണമാണ് ദേശാഭിമാനി നേതൃത്വത്തെ വല്ലാതെ അലോസരപ്പെടുത്തിയത്. പേര് കേട്ടപ്പോൾ തന്നെ ഉള്ളിലെന്തോ പന്തികേട് തോന്നിയ നേതൃത്വം, പത്രം അച്ചടിച്ച് കഴിഞ്ഞിട്ടും വിതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ആ പേര് വിവാദങ്ങൾക്ക് വഴിവെക്കുമെന്ന തിരിച്ചറിവാകാം 'സാങ്കേതിക പിഴവി'ലേക്ക് കാര്യങ്ങൾ എത്തിച്ചത്.
വി.എസിന്റെ സ്മരണകൾക്ക് നടുവിൽ ഇത്തരമൊരു തലക്കെട്ട് വന്നത് ആകസ്മികമാണോ അതോ ആരെങ്കിലും ബോധപൂർവം വെച്ചതാണോ എന്നത് പാർട്ടി ഓഫീസുകളിൽ ഇപ്പോൾ ചൂടേറിയ ചർച്ചയാണ്. എന്തായാലും വി.എസിനെക്കുറിച്ചുള്ള ഓർമക്കുറിപ്പുകൾ വായിക്കാൻ കാത്തിരുന്ന വായനക്കാർക്ക് ഇത്തവണ ലഭിച്ചത് ഒരു 'കള്ളൻ' കഥയുടെ സസ്പെൻസ് മാത്രം!